DSpace Repository

കേരളപ്പിറവി 2017

Show simple item record

dc.contributor.author KAU Central Library
dc.date.accessioned 2020-11-20T10:48:32Z
dc.date.available 2020-11-20T10:48:32Z
dc.date.issued 2017-11-01
dc.identifier.sici 13 en_US
dc.identifier.uri http://hdl.handle.net/123456789/9202
dc.description.abstract കേരളപ്പിറവി ദിനാശംസകള്‍ ഐക്യകേരളത്തിന് അറുപതു തികയുന്ന സുദിനം. മനുഷ്യന് 60 വയസ് എന്നത് വാര്‍ധക്യത്തിന്റെ തുടക്കമാണെങ്കിലും ഒരു നാടിനെ സംബന്ധിച്ചിടത്തോളം അത് കേവലം ശൈശവമോ കൗമാരത്തിന്റെ ആദ്യഘട്ടമോ ഒക്കെയായേ കാണാനാവൂ. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ മാറ്റിവരയ്ക്കപ്പെട്ടാലും ഭാഷാടിസ്ഥാനത്തിലുള്ള, തനതായ ഒരു സംസ്ക്കാരത്തിന്റെ അടിസ്ഥാനത്തിലുള്ള, ഒരു സമൂഹം ദീര്‍ഘകാലം തനിമയോടെ നിലനില്‍ക്കും. കേരളം എന്നത് കേവലം ഒരു ഭൂപ്രദേശം മാത്രമല്ല. ഒരു പ്രത്യേക ജനവിഭാഗം മാത്രവുമല്ല. വൈവിധ്യങ്ങളുടെ അത്യപൂര്‍വ്വമായ ഒരു സമന്വയമാണത്. സഹ്യനും സമുദ്രത്തിനും ഇടയില്‍ പ്രത്യേകമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒരു നാടും ജനതയും. കേരളീയത എന്ന ഒരു സവിശേഷ സംസ്കാരവും മലയാളമെന്ന മാതൃഭാഷയും ഇവിടുത്തെ വൈവിധ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിലനിര്‍ത്തുന്നു. ഇന്നു നാം അറിയുന്ന കേരളത്തെ ഈ രൂപത്തിലുള്ള ഐക്യകേരളമായി രൂപപ്പെടുത്തിയതിനു പിന്നില്‍ ലക്ഷ്യബോധമുള്ള പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഒക്കെ വലിയ കഥകളുണ്ട്. കേരളം എന്നത് ഇന്നൊരു സംസ്ക്കാരമാണ്. ലോകത്തിനാകെ മാതൃകകള്‍ സൃഷ്ടിച്ചു നല്‍കുന്ന, രാജ്യത്തെ പൊതുസാമൂഹികാവസ്ഥയില്‍നിന്നു വേറിട്ട് ഉയര്‍ന്നുനില്‍ക്കുന്ന, പുതിയ എന്തിനെയും തുറന്നമനസ്സോടെ സ്വീകരിക്കുന്ന, ഹൃദയവിശാലതയുള്ള ഒരു മാനവികസംസ്ക്കാരം. സമരസപ്പെട്ടു മുന്നോട്ടു പോകുന്ന ഈ നാനാത്വങ്ങളുടെ ആഘോഷമാണ് നമുക്കീ കേരളപ്പിറവിയാഘോഷം. ബ്രിട്ടിഷ് അധീനതയിലായിരുന്ന മദ്രാസ് സംസ്ഥാനത്തെ മലബാര്‍ പ്രദേശവും ബ്രിട്ടീഷുകാരുടെ പരോക്ഷനിയന്ത്രണത്തില്‍ രാജാക്കന്മാര്‍ ഭരിച്ചിരുന്ന തിരുവിതാംകൂര്‍-കൊച്ചി പ്രദേശങ്ങളും മൈസൂര്‍ രാജാവിന്റെ കീഴിലായിരുന്ന കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളും ചേര്‍ത്താണ് ഇന്നു കാണുന്ന ഐക്യകേരളം നാം രൂപപ്പെടുത്തിയത്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറില്‍ ശക്തിപ്പെട്ടുവന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസും കൊച്ചിയിലെ പ്രജാമണ്ഡലവും എല്ലാം ഭാഷാടിസ്ഥാനത്തിലുള്ള ഏകസംസ്ഥാനം എന്ന നിലയില്‍ കേരളം ഏകീകരിക്കപ്പെടണം എന്നു വാദിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ട കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി 1921 മുതല്‍ ഐക്യകേരളം എന്ന ആവശ്യം മുന്നോട്ടുവച്ചു പ്രവര്‍ത്തിച്ചു. അവര്‍ കേരളാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേര്‍ന്നു. 1928ല്‍ എറണാകുളത്തു ചേര്‍ന്ന നാട്ടുരാജ്യപ്രജാ സമ്മേളനം ഐക്യകേരളപ്രമേയം പാസാക്കി. അക്കൊല്ലം പയ്യന്നൂരില്‍ നടന്ന സമ്മേളനം കേരളം പ്രത്യേക പ്രവിശ്യയായി പുനഃസംഘടിപ്പിക്കണമെന്നു പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, തിരുവിതാംകൂറില്‍ ദിവാന്‍ വ്യത്യസ്ത നിലപാടാണെടുത്തത്. പ്രത്യേക ഭരണഘടനയൊക്കെ ഉണ്ടാക്കി ഒരു പ്രത്യേക രാജ്യമായി നിലനില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ നീക്കം. എന്നാല്‍, ശക്തമായ ജനരോഷം അതിനെതിരെ ഉയരുകയുണ്ടായി. അപ്പോഴേക്ക് കോണ്‍ഗ്രസില്‍ വളര്‍ന്നു ശക്തിപ്പെട്ടിരുന്ന സോഷ്യലിസ്റ്റ് വിഭാഗം കമ്യൂണിസ്റ്റ് പാര്‍ടിയായി രൂപപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയാണ് അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്നു പ്രഖ്യാപിച്ചത്. ആ നീക്കത്തെ അടിച്ചമര്‍ത്താന്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ അഞ്ചുരൂപ പൊലീസിനെയും ഗുണ്ടകളെയും സിംഷണ്‍ പടയെയുമൊക്കെ ഇറക്കിവിട്ടു. ദിവാനെതിരെ പടയൊരുക്കം നടത്തി വയലാറിലെയും പുന്നപ്രയിലെയും ധീരദേശാഭിമാനികള്‍ നടത്തിയ ഐതിഹാസികപോരാട്ടം നമ്മുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടാണ്. അവിടെ പ്രതിഷേധം ഉയര്‍ത്തിയ നൂറുകണക്കിനു സമരഭടന്മാര്‍ക്കുനേര്‍ക്ക് സി പിയുടെ പട്ടാളം നടത്തിയ പൈശാചികമായ വെടിവയ്പ്പ് കേരള ചരിത്രത്തിലെ എക്കാലത്തെയും കറുത്ത ഏടായും അവശേഷിക്കുന്നു. ബ്രിട്ടിഷ് കോയ്മയ്ക്കെതിരെയും കിരാതമായ ജന്മി ഭരണത്തിനെതിരെയുമാണ് മലബാറില്‍ പ്രക്ഷോഭങ്ങള്‍ നടന്നത്. ബ്രിട്ടീഷ് ഭരണ പിന്തുണയോടെ ശക്തിപ്പെട്ടുനിന്ന ജന്മിത്വത്തിന്റെ കോട്ടകള്‍ തകര്‍ത്ത ആ പോരാട്ടങ്ങളാണ് നവകേരളത്തെ ഇതര സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമാക്കിത്തീര്‍ത്തത്. കയ്യൂര്‍, കരിവള്ളൂര്‍ തുടങ്ങിയ പല സ്ഥലങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് ഐതിഹാസികമായ സമരങ്ങള്‍ നടന്നത്. മലബാറില്‍ ഒട്ടേറെയിടങ്ങളില്‍ പോരാട്ടങ്ങളും ഏറ്റുമുട്ടലുകളും നിയമലംഘനവും അറസ്റ്റുകളും കൊടിയ മര്‍ദ്ദനവും അരങ്ങേറി. നിങ്ങള്‍ക്കെല്ലാം അറിയാവുന്ന അവയുടെ വിശദാംശങ്ങളിലേക്കൊന്നും ഞാന്‍ ഇപ്പോള്‍ പോകുന്നില്ല. കടയ്ക്കല്‍, കല്ലറ, പാങ്ങോട് സമരങ്ങള്‍ പോലെ കേരളമൊട്ടുക്കും പോരാട്ടങ്ങള്‍ നടന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ അലയൊലികളും ഖിലാഫത്ത് പ്രസ്ഥാനവും അയിത്തോച്ചാടനപ്രക്ഷോഭവും ക്ഷേത്രപ്രവേശന സമരങ്ങളും ഒക്കെയായി അനവധി ജനമുന്നേറ്റങ്ങളിലൂടെ വളര്‍ന്ന പലതരം ബോധങ്ങളുടെയും ആശയങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും സൃഷ്ടിയാണ് ഐക്യകേരളം. അതു ഭൂമിശാസ്ത്രപരം മാത്രമായ ഒരു ഏകീകരണം ആയിരുന്നില്ല. അതിനപ്പുറം ഒരു പുതിയ ദര്‍ശനത്തിന്റെയും സംസ്ക്കാരത്തിന്റെയും ആവിഷ്ക്കാരംകൂടി ആയിരുന്നു. തിരുവിതാംകൂറില്‍ തദ്ദേശീയരുടെ അവകാശങ്ങള്‍ക്കായി ഉണ്ടായ മലയാളി മെമ്മോറിയലും അവഗണിക്കപ്പെട്ടവര്‍ക്കായി ഉണ്ടായ മെമ്മോറിയലുകളും ഉത്തരവാദഭരണത്തിനായി കൊച്ചിയില്‍ ഉണ്ടായ മെമ്മോറിയലും തിരുവിതാംകൂറിലെ ഉത്തരവാദ ഭരണ പ്രക്ഷോഭങ്ങളും ഒക്കെയായി അവകാശബോധം ഉണര്‍ത്തിയ ജനമുന്നേറ്റങ്ങള്‍ അനവധി വേറെയുമുണ്ട്. വലിയ പ്രബന്ധം തന്നെ വേണ്ടിവരും ഇക്കാര്യങ്ങള്‍ വിവരിക്കുവാന്‍. ഒട്ടേറെ മഹാരഥന്മാര്‍ നേതൃത്വം നല്‍കിയ ഈ മഹത്തായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയ ഐക്യകേരളം പക്ഷേ, സമ്പന്നവും സമൃദ്ധവുമൊന്നും ആയിരുന്നില്ല എന്ന് ഓര്‍ക്കണം. ദാരിദ്ര്യവും പകര്‍ച്ചവ്യാധികളും പട്ടിണിയും തൊഴിലില്ലായ്മയും കുടികിടപ്പും അടിമത്തവും അയിത്തവും എല്ലാം പലതോതില്‍വേട്ടയാടിയിരുന്ന ഒരു കേരളമായിരുന്നു അത്. ആ പഴയ കേരളത്തില്‍നിന്ന് ചില കാര്യങ്ങളിലെങ്കിലും ലോകത്തിനാകെ മാതൃകയായ ഒരു കേരളം സൃഷ്ടിക്കാന്‍ 60 കൊല്ലക്കാലത്തിനിടയില്‍ നമുക്കു കഴിഞ്ഞിരിക്കുന്നു. സമ്പൂര്‍ണ്ണ സാക്ഷരതയും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും കുറഞ്ഞ ശിശുമരണവും കുറഞ്ഞ മാതൃമരണവും മെച്ചപ്പെട്ട സ്ത്രീപുരുഷ അനുപാതവും ഒക്കെയുള്ള സമൂഹം. സാര്‍വ്വത്രികവിദ്യാഭ്യാസവും വിപുലമായ ജനകീയാരോഗ്യ സംവിധാനവും പൊതുവിതരണസംവിധാനവും കെട്ടിപ്പടുത്ത സമൂഹം. ഇതെല്ലാം നാം നേടിയത് വികസിതലോകത്തെപ്പോലെ വിഭവശേഷിയൊന്നും ഉണ്ടായിട്ടല്ല എന്ന് ഓര്‍ക്കണം. വിഭവങ്ങളുടെ പുനര്‍വിതരണവും അടിസ്ഥാനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തികശാക്തീകരണവും ഒക്കെക്കൊണ്ടാണ് ഇതു സാധിച്ചെടുത്തത്. കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിച്ചും കുടികിടപ്പവകാശം നല്‍കിയും മിച്ചഭൂമിസമരം നടത്തിയും മിച്ചഭൂമി വിതരണം ചെയ്തും സംവരണം ഉറപ്പാക്കിയും നിരവധി പ്രക്ഷോഭങ്ങളിലൂടെ മെച്ചപ്പെട്ട കൂലി നടപ്പിലാക്കിയുമൊക്കെ ദളിതര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനവര്‍ഗങ്ങള്‍ക്കു ഭൂമിയും കിടപ്പാടവും തൊഴിലും വരുമാനവും ഉറപ്പാക്കിയത് ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളും അവര്‍ നേതൃത്വം നല്‍കിയ സര്‍ക്കാരുകളുമാണ്. അതിലൂടെയൊക്കെ കൈവന്ന സാമൂഹികപദവിയും വികസനവുമാണ് മറ്റിടങ്ങളില്‍ ഇല്ലാത്ത മെച്ചപ്പെട്ട നില അടിസ്ഥാനവിഭാഗങ്ങള്‍ക്കു നേടിക്കൊടുത്തത്. ഭാവനാപൂര്‍ണ്ണമായ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നല്ലപങ്കും നമ്മുടെ ദളിത്, പട്ടിക, പിന്നോക്ക വിഭാഗങ്ങളാണ്. രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ ദളിതര്‍ ആക്രമിക്കപ്പെടുമ്പോഴും അവര്‍ക്ക് സ്വന്തം വീട്ടിലെന്നപോലെ സുരക്ഷിതത്വവും അംഗീകാരവും അന്തസ്സും ഉറപ്പുനല്‍കുന്ന ഇടമായി നമ്മുടെ നാട് പൊതുവെ ഇന്ന് ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. ലക്ഷ്യബോധത്തോടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. നമ്മുടെ സാമൂഹ്യപരിഷ്കര്‍ത്താക്കളായ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യാ വൈകുണ്ഠസ്വാമിയും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും വാഗ്ഭടാനന്ദനും അടക്കമുള്ള നവോത്ഥാന നായകര്‍ സൃഷ്ടിച്ച സമൂഹ്യപരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഊര്‍ജവും അവര്‍ പ്രചരിപ്പിച്ച ഉന്നതമൂല്യങ്ങളുമാണ് കേരളത്തില്‍ അത്തരമൊരു മാറ്റത്തിന് കരുത്ത് പകര്‍ന്നത്. ഇതൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യങ്ങളാണ്. എന്നാല്‍, മുന്നോട്ടുള്ള ഈ യാത്രയില്‍ നമുക്കു കൈമോശം വന്നതോ നാം വിട്ടുപോയതോ നാം വിസ്മരിച്ചുപോയതോ ആയ ചിലതിനെപ്പറ്റി നാം ഗൗരവമായി ഓര്‍ക്കേണ്ടതുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭൂപരിഷ്ക്കരണത്തിനു ശേഷം കാര്‍ഷികമേഖലയില്‍ ഉണ്ടാകേണ്ടിയിരുന്ന ഇടപെടല്‍. കൃഷിഭൂമിയുടെ തുണ്ടുവല്‍ക്കരണം അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടുകൃഷി പോലുള്ള പരിപാടികളും ഉല്‍പാദനക്ഷമത വളര്‍ത്താനും കൃഷി ആദായകരമാക്കാനും ഒക്കെയുള്ള പ്രവര്‍ത്തനങ്ങളും വേണ്ടനിലയില്‍ ഉണ്ടാകാതെപോയി. വിദ്യാഭ്യാസബില്ലിന്റെ തുടര്‍ച്ചയായി അദ്ധ്യയന-വിദ്യാഭ്യാസ നിലവാരങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ വേണ്ടത്ര ഇല്ലാതെപോയി. വിദ്യാഭ്യാസ നിയമത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോയി. അധ്യാപക നിയമനം അടക്കമുള്ള കാര്യങ്ങള്‍ ഗുണമേന്മയും സംവരണതത്വങ്ങളും ഉറപ്പാക്കുന്ന തരത്തില്‍ വ്യവസ്ഥപ്പെടുത്തുന്നതിനും വേണ്ടത്ര കഴിയാതെ പോയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തിലും ഇതുണ്ടായി. സാക്ഷരതായജ്ഞം കഴിഞ്ഞപ്പോള്‍ അതിന്റെ തുടര്‍ച്ചയായി സാമൂഹികസാക്ഷരതയിലേക്കു സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനുള്ള ഘട്ടം ഇല്ലാതെപോയി. എല്ലാവര്‍ക്കും വീടുവച്ചു നല്‍കാന്‍ കഴിയുമായിരുന്ന ഭവനപദ്ധതിക്കും ഉണ്ടായി ഈ വിപര്യയം. ഭൂപരിഷ്ക്കരണ രംഗത്തും കാര്‍ഷികരംഗത്തും അധികാരവികേന്ദ്രീകരണ രംഗത്തും മറ്റും ഉണ്ടാകേണ്ടിയിരുന്ന പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ വീണ്ടെടുപ്പായിരുന്നു ജനകീയാസൂത്രണത്തിലൂടെ നാം ലക്ഷ്യമിട്ടത്. വലിയ ആവേശമുണര്‍ത്തി മുന്നോട്ടുപോകുകയും വികേന്ദ്രീകൃത ആസൂത്രണവും പ്രാദേശിക വിഭവവിനിയോഗവും ജനപങ്കാളിത്തവുമെല്ലാം ഗണ്യമായതോതില്‍ കൈവരിക്കുകയും ചെയ്തെങ്കിലും അവിടെയും അനിവാര്യമായ തുടര്‍ച്ച ഉണ്ടായില്ല. നടപടിക്രമങ്ങള്‍ വ്യവസ്ഥപ്പെടുത്തേണ്ടിയിരുന്ന വേളയില്‍ അതില്‍ വെള്ളം ചേര്‍ക്കുകയും അവ്യവസ്ഥയിലേക്കു കൂപ്പുകുത്തുകയുമാണുണ്ടായത്. ഇപ്പോള്‍ വീണ്ടും നാം അവയെല്ലാം ചിട്ടപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള ശ്രമത്തിലാണ്. പാര്‍പ്പിടപദ്ധതി വിപുലമായി പുനരാവിഷ്ക്കരിക്കുകയാണ്. ആരോഗ്യരംഗത്തെ രണ്ടാംതലമുറ പ്രശ്നങ്ങളും ജീവിതശൈലീരോഗങ്ങളും ഒക്കെ പരിഹരിച്ച് ആരോഗ്യമുള്ള കേരളസമൂഹം എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നു. മിഷന്‍ മോഡിലുള്ള ശുചിത്വ-സമ്പൂര്‍ണഭവന-ഹരിത കേരള പരിപാടികള്‍ ചില അടിസ്ഥാന രംഗങ്ങളില്‍ നടപ്പാക്കുകയാണ്. എന്നാല്‍, അറുപതു കൊല്ലത്തെ കേരളത്തിന്റെ യാത്ര അനുസ്മരിച്ചപ്പോള്‍ മേല്‍പറഞ്ഞ അനുഭവങ്ങള്‍ പ്രത്യേക ഗുണപാഠങ്ങള്‍ പകര്‍ന്നു മനസിലേക്കു കടന്നുവന്നു. പ്രത്യേക കാഴ്ചപ്പാടോടുകൂടി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് അതിന്റെ അനിവാര്യമായ തുടര്‍ച്ച ഇല്ലാതെപോകുന്നതിന്റെ അപകടമാണ് ഇവിടെയെല്ലാം നമുക്കുണ്ടായത്. ഒരു രംഗത്തു കൈവരിക്കുന്ന കുതിച്ചുചാട്ടം ആ ആവേശത്തിലും ഊര്‍ജത്തിലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വരികയും നേടിയ നേട്ടത്തില്‍ നിന്നുതന്നെ പിന്നാക്കം പോകുകയും ചെയ്താല്‍ വീണ്ടുമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് മിക്കവാറും അസാധ്യമായിത്തീരും. അത്തരം തുടര്‍ച്ച നഷ്ടപ്പെടല്‍ ഇടയ്ക്കിടയ്ക്കു സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്നത്തെ കേരളത്തിന്റെ ചിത്രം തീര്‍ത്തും വ്യത്യസ്തമാകുമായിരുന്നു. ഇതൊക്കെ പറയുമ്പോഴും, ഈ അറുപതു വര്‍ഷങ്ങള്‍ കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിന്‍റേതു തന്നെയാണ്. രണ്ടടി മുന്നോട്ട്, ഒരടി പുറകോട്ട് എന്ന് ലെനിന്‍ പറഞ്ഞതുപോലെ ഇടയ്ക്കെല്ലാം ഇടര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയെ അതിജീവിച്ചു നാം കേരളപ്പിറവിയുടെ കാലത്തുനിന്ന് എത്രയോ പുരോഗതി നേടിയിരിക്കുന്നു. ചില പിന്നോട്ടടികള്‍ കേരളത്തിന്റെ ചരിത്രഗതിയെത്തന്നെ തിരുത്തിയെഴുതിക്കളഞ്ഞു എന്നത് പറയാതെവയ്യ. ഒന്നാമത്തെ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടത് നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യബോധത്തെ കടപുഴക്കിക്കളഞ്ഞു. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ അധികാരത്തിലേറ്റിയ ഒരു ഭരണം. അവരാകട്ടെ, നവകേരള സൃഷ്ടിക്ക് അടിത്തറയാകാവുന്ന ഒരുപിടി അടിസ്ഥാന പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്ന് വലിയൊരു മാറ്റത്തിനു തുടക്കം കുറിക്കുകയായിരുന്നു. ആ ഘട്ടത്തില്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഒരു ഭരണഘടനാവകുപ്പിന്റെ ഒട്ടും വീണ്ടുവിചാരമില്ലാതെയുള്ള പ്രയോഗത്തിലൂടെ അതിനെ പിരിച്ചുവിട്ടത് കേരളമനസാക്ഷിക്ക് ഏല്‍പ്പിച്ച ആഘാതം ഇന്നും നമ്മെ വേട്ടയാടുകയാണ്. ആ ഭരണം കാലാവധിതീരുവോളം മുന്നോട്ടു പോയിരുന്നെങ്കില്‍ കേരള സംസ്ഥാനത്തിന്റെ ഗതി തീര്‍ച്ചയായും മറ്റൊന്നാകുമായിരുന്നു. ശക്തമായ അടിത്തറയിലും രാഷ്ട്രീയബോധത്തിലും വികസനദര്‍ശനത്തിലും കെട്ടിപ്പടുത്ത, കൂടുതല്‍ ജനാധിപത്യബോധവും മതനിരപേക്ഷതയും പൗരബോധവും ശാസ്ത്രീയചിന്തയും ഒക്കെയുള്ള, എല്ലാവര്‍ക്കും മികച്ച ജീവിതസാഹചര്യമുള്ള, അഴിമതിയും ചൂഷണവും കുറഞ്ഞ മറ്റൊരു കേരളം. ഇന്നും നാം സ്വപ്നം കാണുന്ന കേരളം. അതുപോലെതന്നെ കേരളത്തിന്റെ മൂല്യബോധത്തെയും മുകളില്‍പ്പറഞ്ഞ കേരളസങ്കല്‍പത്തെയുമെല്ലാം തകര്‍ത്തുകളഞ്ഞ മറ്റൊരു പിന്നോട്ടടിയായിരുന്നു വിമോചനസമരം. അതിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റി ഗൗരവമേറിയ ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അവയുടെ വിശദാംശങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല. വിപ്ലവാത്മകവും മതനിരപേക്ഷവും അവകാശബോധത്തില്‍ അധിഷ്ഠിതവും ഒക്കെയായ ഒരു സമൂഹമായി പരിവര്‍ത്തിച്ചുകൊണ്ടിരുന്ന നമ്മുടെ സമൂഹത്തില്‍ അതു നടത്തിയ പ്രതിലോമപരമായ ഇടപെടല്‍ എന്ത് ആഘാതമാണുണ്ടാക്കിയത് എന്നത് ആലോചനയ്ക്കായി വിടുന്നു. സമാനമായ മൂന്നാമത്തെ പിന്നോട്ടടിയുടെ ഒരു ഘട്ടത്തിലേക്കാണു നമ്മെ കുറേ കാലമായി ചില കൂട്ടര്‍ നയിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ സമൂഹം അതിവേഗം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സമൂഹം വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വര്‍ഗീയത അസഹിഷ്ണുതയും ആക്രമണോന്മുഖതയും വളര്‍ത്തിയെടുക്കുന്നു. അന്ധവിശ്വാസങ്ങളെയും മണ്‍മറഞ്ഞ അനാചാരങ്ങളെയും തിരികെ കൊണ്ടുവന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഒരുകാലത്തും ഇല്ലാതിരുന്ന അന്യനാടുകളിലെ ആചാരങ്ങള്‍ പോലും ഇവിടെ കെട്ടിയേല്‍പ്പിക്കപ്പെടുന്നു. ഇതെല്ലാം സമൂഹത്തെ പിന്നോട്ടടിക്കുക മാത്രമല്ല അപകടകരമായ, സ്ഫോടനാത്മകമായ, കലുഷമായ, ദശാബ്ദങ്ങള്‍ കൊണ്ടുപോലും തിരുത്താന്‍ കഴിയാത്തതരം അവസ്ഥയിലേക്കു കൊണ്ടുപോയേക്കാം. മുപ്പതുകൊല്ലം മുമ്പ് ഒരു പൊതുസ്ഥലത്ത് പെരുമാറാന്‍ കഴിഞ്ഞതുപോലെ നിര്‍ഭയമായും സ്വതന്ത്രമായും പെരുമാറാന്‍ കഴിയാത്ത സാഹചര്യം സംജാതമായിരിക്കുന്നു. എല്ലാവരും പരസ്പരം ഭയത്തോടെയും സംശയത്തോടെയും നോക്കുന്ന അവസ്ഥ. എപ്പോഴാണ് ഒരാള്‍ എന്തിന്റെ പേരിലെന്നറിയാതെ ആക്രമിക്കപ്പെടുക എന്ന് നിശ്ചയമില്ലാത്ത ഉല്‍ക്കണ്ഠാകുലമായ സാമൂഹികസാഹചര്യം. വയലാര്‍ പാടിയതുപോലെ, “മാനവഹൃദയങ്ങള്‍ ആയുധപ്പുരകളായി”ക്കൊണ്ടിരിക്കുന്നു. ചെകുത്താന്റെ ചിരിയാണു മുഴങ്ങുന്നത്. വര്‍ഗീയവിഷം അത്രത്തോളം ബാധിച്ചിട്ടില്ലാത്തവരില്‍പ്പോലും പ്രകടമായ മാറ്റങ്ങള്‍ നാം കാണുന്നു. നമ്മുടെ മുന്‍ തലമുറ പൊട്ടിച്ചെറിഞ്ഞതും ഉപേക്ഷിച്ചതുമായ മതച്ചിഹ്നങ്ങള്‍ വീണ്ടും അലങ്കാരങ്ങളായി മാറിയിരിക്കുന്നു. ശാസ്ത്രബോധത്തിന്റെ സ്ഥാനം കെട്ടുകഥകളും വിശ്വാസങ്ങളും കയ്യടക്കുന്നു. ഈ അവസ്ഥയെ സാമൂഹികഉത്തരവാദിത്തം ഉള്ളവര്‍ ഒറ്റക്കെട്ടായിനിന്ന് എതിര്‍ക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ശാസ്ത്രചിന്തയിലും ഊന്നുന്ന വിപുലവും ശക്തവുമായ ബോധവത്ക്കരണം അനിവാര്യമായിരിക്കുന്നു. മതനിരപേക്ഷവും ജനാധിപത്യപരവുമായ പൊതു ഇടങ്ങള്‍ വളര്‍ത്തിക്കൊണ്ടും അവിടേക്ക് ജനങ്ങളെ കൊണ്ടുവന്ന് ഒരു പുതിയ സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തിനു രൂപം നല്‍കിക്കൊണ്ടും മാത്രമേ നമുക്ക് ഈ വിപത്തിനെ നേരിടാനാവൂ. സര്‍ക്കാര്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുകതന്നെ ചെയ്യും. പൊതുസമൂഹത്തിന്റെയാകെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണം. സര്‍ക്കാരിന്റെ പരിപാടികള്‍ക്കായി കാത്തുനില്‍ക്കാതെ നമ്മുടെ സാമൂഹിക സംഘടനകള്‍ ഈ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴേ തുടക്കം കുറിക്കണം. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ, യുവജന, വിദ്യാര്‍ത്ഥി, വനിതാ പ്രസ്ഥാനങ്ങളും കര്‍ഷക, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും മറ്റു തൊഴിലാളി സംഘടനകളും സര്‍വ്വീസ് സംഘടനകളും നാട്ടിന്‍പുറത്തെ ആര്‍ട്സ് ക്ലബ്ബുകളും വായനശാലകളും കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളും വരെ ഈ ദൗത്യം ഗൗരവമായി ഏറ്റെടുക്കണം. ഇതിലൊക്കെ പങ്കാളികളാക്കേണ്ടവരെ ജാഗ്രതയോടെ തെരഞ്ഞെടുക്കണം. അതു വലിയൊരു ഐക്യനിരയായും വിശാലമുന്നണിയായും വളര്‍ത്തിയെടുക്കണം. കേരളപ്പിറവിയുടെ വാര്‍ഷികം ആഘോഷിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ അസ്വാസ്ഥ്യജനകമായ കാര്യങ്ങള്‍ പറഞ്ഞ് അതിന്റെ ശോഭ കെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. എങ്കിലും വലിയ പാഠങ്ങള്‍ പറഞ്ഞുതരുന്ന ആ പഴയ ഏടുകള്‍ അനുസ്മരിക്കാതെ പുതിയ ചുവടുകള്‍ വയ്ക്കാന്‍ നമുക്കാവില്ലല്ലോ. അതുപോലെതന്നെ പുതിയ വെല്ലുവിളികളെ നേരിടാതെയും മുന്നോട്ടുപോകാനാവില്ല. അസ്വസ്ഥതയും അരക്ഷിതത്വവും നിറഞ്ഞ ഒരു സമൂഹത്തിനു വികസനം നേടാനാവില്ല. അതുകൊണ്ട് ഇക്കാര്യങ്ങള്‍ക്കു വലിയ പ്രസക്തിയുണ്ട്. അവ അവഗണിച്ചു മുന്നോട്ടുപോകാനാവില്ല. നമുക്ക് വികസനത്തിന്റെ ഒട്ടേറെ പടവുകള്‍ കയറാനുണ്ട്. നമ്മുടെ സമൂഹത്തെ കൂടുതല്‍ ആരോഗ്യമുള്ളതാക്കി മാറ്റണം. മെച്ചപ്പെട്ട ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നമ്മുടെ യുവാക്കള്‍ക്ക് ഉണ്ടാക്കിക്കൊടുക്കണം. അപ്രകാരം വിദ്യാഭ്യാസം നേടുന്നവര്‍ക്ക് അവരുടെ പ്രതീക്ഷകള്‍ക്കൊത്ത തൊഴിലുകള്‍ കിട്ടാന്‍ അവസരം ഉണ്ടാകണം. അതിന് നമ്മുടെ നാടിന്റെ സവിശേഷതകള്‍ക്കിണങ്ങുന്ന വ്യവസായവത്ക്കരണം ഉണ്ടാകണം. പരിസ്ഥിതിനാശവും വിഭവചൂഷണവും മലിനീകരണവും ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കു പകരം ആധുനിക വ്യവസായങ്ങളും പുതിയതരം സംരംഭമേഖലകളും അവയ്ക്കുവേണ്ട സാങ്കേതിക വിദ്യകളും നാം സ്വീകരിക്കണം. പുതുമയുള്ള ആശയങ്ങള്‍ വികസിപ്പിക്കണം. വ്യവസായത്തിന് ആവശ്യമായ മൂലധനം ആകര്‍ഷിക്കണമെങ്കില്‍ അതിനുതക്ക മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണം. ജനസാന്ദ്രതയേറിയ കേരളത്തില്‍ വികസനാവശ്യങ്ങള്‍ക്കു ഭൂമി ഏറ്റെടുക്കുക എന്നത് സുസാധ്യമല്ലെങ്കിലും നമുക്കു മെച്ചപ്പെട്ട റോഡുകളും മറ്റു ഗതാഗതസൗകര്യങ്ങളും ഉണ്ടായേ തീരൂ. പരമാവധി മെച്ചപ്പെട്ട പുനരധിവാസ, നഷ്ടപരിഹാര പാക്കേജുകളിലൂടെ ഭൂമി കണ്ടെത്തി വീതിയേറിയ റോഡുകളും ജലപാതകളും റെയില്‍, വ്യോമ ഗതാഗതസൗകര്യങ്ങളും വര്‍ധിപ്പിക്കണം. പ്രകൃതിസുന്ദരവും സമാധാനപൂര്‍ണ്ണവും ശുചിത്വപൂര്‍ണ്ണവുമായ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപത്തുകളില്‍നിന്നു സമൂഹത്തെ മോചിപ്പിക്കാനുള്ള അതിബൃഹത്തായ ബോധവല്‍ക്കരണ ക്യാമ്പയിന്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണു സര്‍ക്കാര്‍. കേവലം പേരിനുള്ള കാട്ടിക്കൂട്ടലല്ല സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. കേരളം കണ്ടിട്ടില്ലാത്തതരം ബോധവല്‍ക്കരണ പ്രസ്ഥാനത്തിനാകും സര്‍ക്കാര്‍ രൂപംകൊടുക്കുക. അതിന്റെ വിശദാംശങ്ങള്‍ ആലോചിച്ചുവരികയാണ്. വൈകാതെ ഇക്കാര്യത്തിലെല്ലാം അന്തിമതീരുമാനത്തില്‍ എത്താന്‍ കഴിയും. ഇതേപ്പറ്റിയൊന്നും ആര്‍ക്കും ഒരു ആശങ്കയും വേണ്ടാ. ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. നിങ്ങള്‍ക്കു ദോഷകരമാകുന്ന ഒരു തീരുമാനവും ഈ സര്‍ക്കാരില്‍നിന്ന് ഉണ്ടാവുകയില്ല. വലിയതോതില്‍ വികസനം കൈവരിച്ചുകൊണ്ടേ നമുക്കു നിലനില്‍ക്കാനും മുന്നേറാനും കഴിയൂ. നമുക്കു സാധ്യതയുള്ള മേഖലകളെ പ്രയോജനപ്പെടുത്തിയേ ഇതു സാധിക്കാനാകൂ. അതു സമൂഹത്തിനു ദോഷമാകാതെ നോക്കുക എന്നതാണു കാര്യം. നേട്ടവും കോട്ടവും വസ്തുനിഷ്ഠമായി വിശകലനം ചെയ്യപ്പെടണം. അവിടെ മൗഢ്യങ്ങള്‍ക്കും ശാഠ്യങ്ങള്‍ക്കും സ്ഥാനമില്ല. വികസനം എന്നത് കൃത്യവും വ്യക്തവുമായ പരിപ്രേക്ഷ്യത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ട ഒരു പ്രക്രിയയാണ്. എന്തെങ്കിലുമൊക്കെ ചെയ്യുക എന്നതല്ല വികസനം. ആസൂത്രണമേ വേണ്ടെന്ന് ആഗോളമുതലാളിത്തം പറയുന്ന കാലമാണിത്. സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നും മുതലാളിമാര്‍ക്കു സൗകര്യമൊരുക്കുന്ന സംവിധാനമായി ചുരുങ്ങി നിലനിന്നാല്‍ മതിയെന്നും കല്‍പ്പിക്കുന്ന കാലം. ഇതിന്റെയൊക്കെ ഭാഗമായി ആസൂത്രണ കമ്മിഷന്‍ വേണ്ടെന്നുവച്ച കേന്ദ്രത്തിന്റെ നടപടി ഉണ്ടാക്കാന്‍ പോകുന്ന അപകടം നാം കാണാനിരിക്കുന്നതേയുള്ളൂ. രാജ്യത്ത് ആസൂത്രണപ്രക്രിയ തുടരാന്‍ തീരുമാനിച്ച ഏക സംസ്ഥാനം ഒരുപക്ഷേ, കേരളമാണ്. ഇടതുപക്ഷസര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. കൃത്യമായ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് അവ നേടിയെടുക്കാനുള്ള ആസൂത്രിതമായ പദ്ധതികളിലൂടെ മുന്നോട്ടുപോയാലേ പുതിയ ലോകസാഹചര്യത്തില്‍ കേരളത്തിനു വളരാനാവൂ. അതിന് എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തവും അര്‍ത്ഥപൂര്‍ണ്ണമായ പിന്തുണയും ആവശ്യമാണ്. പിന്നിട്ട ആറുപതിറ്റാണ്ടിലെ അനുഭവങ്ങളില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നമുക്കു മുന്നേറാം. പിന്നിട്ടതു ചെറിയൊരു കാലയളവു മാത്രമാണ്. അനന്തമായ വഴിയാണു നമുക്കു മുന്നിലുള്ളത്. അതിലൂടെ തടസങ്ങളും ഇടര്‍ച്ചകളുമില്ലാതെ മുന്നേറാന്‍ നമുക്കാകണം. അതിനായി പ്രതിജ്ഞ പുതുക്കാനുള്ള അവസരമാണ് കേരളത്തിന്റെ ഈ അറുപതാം പിറന്നാള്‍. കൂടുതല്‍ തുല്യതയുള്ള, കൂടുതല്‍ വികസനമുള്ള, കൂടുതല്‍ സമാധാനമുള്ള, കൂടുതല്‍ കെട്ടുറപ്പുള്ള, കൂടുതല്‍ മതനിരപേക്ഷവും സ്വതന്ത്രവുമായ, കൂടുതല്‍ ജനാധിപത്യം പുലരുന്ന കേരളത്തിനായി നമുക്കു സ്വയം പുനരര്‍പ്പിക്കാം. ലോകമെങ്ങുമുള്ള എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍. en_US
dc.publisher Central Library, Kerala Agricultural University, Thrissur en_US
dc.subject Dr. A.T. Francis en_US
dc.subject Dr. K V Peter en_US
dc.subject Dr.Ajitha en_US
dc.subject Ajayan en_US
dc.subject Shanavas en_US
dc.subject Keralapiravi en_US
dc.title കേരളപ്പിറവി 2017 en_US
dc.title.alternative Keralapiravi : 2017 en_US
dc.type Image en_US


Files in this item

This item appears in the following Collection(s)

Show simple item record

Search DSpace


Advanced Search

Browse

My Account